ന്യൂഡൽഹി: പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം പ്രതിഷ്ഠിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 11ന് താൻ വീണ്ടും സോമനാഥ് ക്ഷേത്രത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സോമനാഥ് ക്ഷേത്രത്തിനു നേരേയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ ജനുവരി ആദ്യം മോദി സോമനാഥിലെത്തിയിരുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നതെന്നും സോമനാഥിന് മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മേയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി.